Sports
അഹമ്മദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യ പ്രവേശിച്ചെങ്കിലും ഒട്ടും ശരിയാകാത്ത ഒരു പൊസിഷന്‍ ഉണ്ട്. ഓപ്പണിംഗ് ബാറ്റിംഗ് സ്പോട്ട്. ട്വന്റി-20 പുരുഷ ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറുകാരനായ അഭിഷേക് ശര്‍മയ്ക്ക് ഇതുവരെ ഒരു റണ്‍ പോലും നേടാന്‍ സാധിച്ചില്ല. ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങളില്‍ മൂന്നിലും ഇറങ്ങിയ അഭിഷേകിന്റെ സ്കോര്‍ പൂജ്യം.
എന്തുകൊണ്ടും അഭിഷേകിനേക്കാള്‍ മികച്ചത് സഞ്ജു സാംസണ് ആണെന്നും സൂപ്പര്‍ എട്ടില്‍ അഭിഷേകിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നുമുള്ള നിരീക്ഷണങ്ങള്‍ സജീവമായിക്കഴിഞ്ഞു. മിന്നും ഫോമില്‍ ഇഷാന് കിഷന് കളിച്ചതോടെയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോള്‍ അഭിഷേകിന്റെ ദയനീയ ഫോമിലൂടെ തിരികെ പ്ലേയിംഗ് ഇലവനില്‍ എത്താന്‍ സഞ്ജുവിനു സാധിക്കുമോ എന്നു കണ്ടറിയണം.
ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമനാണ് അഭിഷേക് ശർമ. ആ തലക്കനവുമായി എത്തിയെങ്കിലും ലോകകപ്പ് ഗ്രൂപ്പ് എയിൽ കളിച്ച മൂന്നു കളിയിലും പൂജ്യത്തിനു പുറത്തായ നാണക്കേടിന്റെ റിക്കാർഡിലാണ് അഭിഷേക്. സഞ്ജു സാംസൺ കളിച്ചത് ഒരു മത്സരത്തിൽ മാത്രം. അഭിഷേക് ശർമ ഉദരസംബന്ധ പ്രശ്നമായി പുറത്തിരുന്നപ്പോൾ നമീബിയയ്ക്ക് എതിരേയായിരുന്നു സഞ്ജു കളിച്ചത്.
ഈ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ സഞ്ജുവും അഭിഷേകും നേരിട്ടത് എട്ട് പന്തുകൾ മാത്രം. എട്ട് പന്ത് നേരിട്ട സഞ്ജു 22 റൺസ് നേടിയപ്പോൾ അഭിഷേക് മൂന്നു തവണ പൂജ്യത്തിനു പുറത്തായി. സഞ്ജു നമീബിയയ്ക്ക് എതിരേ എട്ട് പന്തിൽ മൂന്നു സിക്സും ഒരു ഫോറും അടക്കം 22 റൺസ് നേടി. 275 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. എന്നാൽ, അഭിഷേക് അമേരിക്കയ്ക്ക് എതിരേ നേരിട്ട ആദ്യ പന്തിൽ പൂജ്യത്തിനു പുറത്ത്. പാക്കിസ്ഥാന് എതിരേ നാലു പന്തിലും ഇന്നലെ നെതർലൻഡ്സിന് എതിരേ മൂന്നു പന്തിലും അക്കൗണ്ട് തുറക്കാതെ മടങ്ങി.
Sports
മുംബൈ: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടങ്ങളിൽ ഇന്ത്യയുടെ എതിരാളികളായി. സിംബാബ്വെ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവരാണ് ഇന്ത്യയ്ക്കൊപ്പമുള്ള ടീമുകൾ.
22ന് അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സൂപ്പർ എട്ടിൽ ഇന്ത്യയുടെ ആദ്യ മത്സരം. 26ന് ചെന്നൈയിൽ സിംബാബ്വെയെ നേരിടുന്ന ഇന്ത്യ മാർച്ച് ഒന്നിന് കോൽക്കത്തയിൽ വെസ്റ്റിൻഡീസിനെതിരെയും കളിക്കും.
ഗ്രൂപ്പ് എയിൽ നിന്ന് കളിച്ച മൂന്ന് കളികളും ജയിച്ചാണ് ഇന്ത്യ സൂപ്പർ എട്ടിലെത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ അവസാന കളിയിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. അതേസമയം ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ നമീബിയയെ കീഴടക്കാനായാൽ പാക്കിസ്ഥാനും എ ഗ്രൂപ്പിൽ നിന്ന് സൂപ്പർ എട്ടിലെത്തും.
ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ ടീമുകളും സൂപ്പർ എട്ടിൽ പ്രവേശിച്ചു. ചൊവ്വാഴ്ച അയർലൻഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ബിയിൽ നിന്ന് സിംബാബ്വെ സൂപ്പർ എട്ടിലെത്തുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയ പുറത്താകുകയും ചെയ്തു.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ എട്ടിൽ കടന്ന് ന്യൂസിലൻഡ്. ഇന്ന് നടന്ന മത്സരത്തിൽ കാനഡയെ എട്ട് വിക്കറ്റിന് തകർത്തൊടെയാണ് ന്യൂസിലൻഡ് സൂപ്പർ എട്ടിൽ കടന്നത്.
കാനഡ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 15.1 ഓവറിൽ ലക്ഷ്യം മറികടന്നു. രചിൻ രവീന്ദ്രയുടെയും ഗ്ലെൻ ഫിലിപ്പ്സിന്റെയും തകർപ്പൻ അർധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.
76 റൺസെടുത്ത ഗ്ലെൻ ഫിലിപ്പ്സാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. നാല് ബൗണ്ടറിയും ആറ് സിക്സും ഫിലിപ്പ്സ് അടിച്ചെടുത്തിരുന്നു. രചിൻ 59 റൺസാണെടുത്തത്. ഫിൻ അലൻ 21 റൺസാണ് സ്കോർ ചെയ്തത്. കാനഡയ്ക്ക് വേണ്ടി ഡിലോൺ ഹെയ്ലിഗറും സാദ് ബിൻ സഫറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവ്രാജ് സമ്രയുടെ ബലത്തിലാണ് കാനഡ മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് യുവ്രാജ് എടുത്തത്. 65 പന്തിൽ 11 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു യുവ്രാജിന്റെ ഇന്നിംഗ്സ്.
ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 19 വയസുകാരനായ യുവ്രാജ് ഇതോടെ സ്വന്തമാക്കി. ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ 36 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി, ജേക്കബ് ഡഫി, കൈൽ ജാമീസൺ, ജെയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.